• 22 Sep 2023
  • 04: 37 AM
Latest News arrow

പ്രധാനമന്ത്രി ലാഹോറില്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പറഞ്ഞ മറാത്തി എഴുത്തുകാരന് വധഭീഷണി

മുംബെ: പ്രധാനമന്ത്രി ലാഹോറില്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പറഞ്ഞ മറാത്തി സാഹിത്യകാരന്‍ ശ്രീപല്‍ സബ്‌നിസിന് ബിജെപി പ്രവര്‍ത്തകരുടെ വധഭീഷണി. നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിച്ചതിനാല്‍ കൊല്ലുമെന്നും കാല് തല്ലിയൊടിക്കുമെന്നും പറഞ്ഞ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയെന്ന് സബ്‌നിസ് ഉമര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

മോദി അപ്രത്യക്ഷീതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിനെ അപലപിക്കുകയാണ് താന്‍ ചെയ്തത്. അന്ന് മോദി ലാഹോറില്‍ ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ പ്രസിദ്ധ മറാത്തി കവി മങ്കേഷ് പഡ്‌ഗോങ്കര്‍ക്ക് മുമ്പ് പ്രധാനമന്ത്രിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കേണ്ടി വരുമായിരുന്നുവെന്നായിരുന്നു തന്റെ പ്രസ്താവന. മങ്കേഷ് പഡ്‌ഗോങ്കര്‍ ഡിസംബര്‍ 30 നാണ് അന്തരിച്ചത്. ഇപ്പോള്‍ താനും കുടുംബവും ഭീഷണിയിലാണ്. തനിക്ക് പൊലീസില്‍ നിന്ന് ഒരു സുരക്ഷയും ലഭിച്ചിട്ടില്ല. എങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ശ്രീപല്‍ സബ്‌നിസ് പറഞ്ഞു. തന്റെ വാക്കുകളെ അടര്‍ത്തി മാറ്റിയാണ് ആര്‍എസ്എസും മറ്റ് സംഘടനകളും സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ച ഒരു കോളേജ് ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം മോദിയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. എന്നാല്‍ സംസാരിക്കാനുള്ള തന്റെ സ്വാതന്ത്യത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ശ്രീപല്‍ സബ്‌നിസ് വ്യക്തമാക്കി.