വംശമറ്റ ഗുഹാസിംഹക്കുട്ടികളുടെ അവശിഷ്ടങ്ങള്‍ സൈബീരിയയില്‍

സൈബീരിയ: വംശനാശം സംഭവിച്ച ഗുഹാസിംഹക്കുട്ടികളുടെ അവശിഷ്ടം സൈബീരിയയില്‍ നിന്ന് കണ്ടെത്തി. 12000വര്‍ഷത്തെ പഴക്കം ഉണ്ട് മൃതശരീരങ്ങള്‍ സൈബീരിയയിലെ തണുത്തുറഞ്ഞ മഞ്ഞുമണ്ണില്‍ നിന്നാണ് കണ്ടെടുത്തത്.
വലിയ കേടുകൂടാതെ മഞ്ഞുമണ്ണില്‍ സൂക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു രണ്ടിന്റെയും ശരീരങ്ങള്‍.'ഉയാന്‍', 'ദിന'എന്നിങ്ങനെ പേര് നല്കിയ സിംഹക്കുട്ടികള്‍ക്ക് ചാവുമ്പോള്‍ ഒരാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ച മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ഗവേഷകര്‍ കരുതുന്നത്.
ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഗുഹാസിംഹങ്ങളുടെ അവശിഷ്ടങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ സിംഹക്കുട്ടികളുടേതെന്ന്, യകുഷ്യന് അക്കാദമി ഓഫ് സയന്‍സസിലെ ഡോ.ആല്‍ബര്‍ട്ട് പ്രോട്ടോപൊപ്പോവ് പറഞ്ഞു. എല്ലാ ശരീരഭാഗങ്ങളും അവയ്ക്കുണ്ട്: രോമക്കുപ്പായവും ചെവികളും മൃദുപേശികളും, എന്തിന് മുഖത്തെ താടിരോമം പോലും' ഡോ. പ്രോട്ടോപൊപ്പോവ് അറിയിച്ചു. തള്ള സിംഹം അവയെ ഗുഹയില്‍ വിട്ട് ഇരതേടാന്‍ പോയപ്പോള്‍ മണ്ണിടിച്ചിലില്‍ അവ ചത്തതാകാനാണ് സാധ്യതെന്ന് കരുതുന്നു. ഹിമയുഗമായ 'പ്ലീസ്റ്റോസീന്‍ കാലഘട്ട'ത്തിന്റെ ഇങ്ങേയറ്റത്ത് ജീവിച്ചിരുന്നവയാണ് സിംഹക്കുട്ടികള്‍. ആധുനിക കാലത്തെ സിംഹങ്ങളായ 'പാന്തെറ ലിയോ'യുടെ ഉപയിനമായിരുന്നു ഗുഹാസിംഹങ്ങള്‍. പ്രാചീന മനുഷ്യന് അവയെ വേട്ടയാടിയിരുന്നു എന്നാണ് അനുമാനം.
ഇപ്പോഴത്തെ സിംഹങ്ങളെ അപേക്ഷിച്ച് അല്‍പ്പംകൂടി വലിപ്പമുള്ള ജീവികളായിരുന്നു ഗുഹാസിംഹങ്ങളെന്ന് ഇവയുടെ ഫോസില്‍ സംബന്ധിച്ച് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഗുഹാസിംഹങ്ങള്ക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സിംഹക്കുട്ടികളുടെ അവശിഷ്ടങ്ങള്‍ പഠിക്കുമ്പോള്‍, അക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു.
സൈബീരിയയിലെ അബിയിസ്കി ജില്ലിയിലെ മഞ്ഞുമണ്ണില്‍ നിന്നാണ് ഇവയുടെ ശരീരാവശിഷ്ടം കണ്ടെടുത്തത്. 39,000 വര്‍ഷം പഴക്കമുള്ള വൂളിമാമത്തിന്റെ അവശിഷ്ടം 2013 ല്‍ കണ്ടെത്തിയതും ഇതേ പ്രദേശത്തുനിന്നായിരുന്നു.