• 22 Sep 2023
  • 04: 42 AM
Latest News arrow

സ്‌നേഹം ഒട്ടകത്തോടെന്ന്; യുവതിയെ മൊഴി ചൊല്ലി

മനാമ: വിവാഹ മോചനം നമ്മുടെ സമൂഹത്തില്‍ ഇന്ന് ഒരു വാര്‍ത്തയേയല്ല. എന്നാല്‍ വിവാഹ മോചനം ഒട്ടകത്തെ സ്‌നേഹിച്ചതിന്റെ പേരിലായാലോ. വിശ്വസിക്കാന്‍ പ്രയാസം. എന്നാല്‍, അത്തരമൊന്നാണ് കഴിഞ്ഞ ദിവസം സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ പ്രാന്ത പ്രദേശത്ത് അരങ്ങേറിയത്. തന്നേക്കാള്‍ കൂടുതല്‍ ഒട്ടകത്തെ സ്‌നേഹിക്കുന്നുവെന്നാരോപിച്ച് സൗദി യുവാവ് ഭാര്യയെ മൊഴി ചൊല്ലുകയായിരുന്നു. സൗദിയിലെ പ്രാദേശിക പത്രമാണ് ഈ വിചിത്ര വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഭര്‍ത്താവും ഭാര്യയും റിയാദിനു വടക്കുള്ള കുടുംബ വീട്ടില്‍ വിരുന്നു വന്നപ്പോഴായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളായിട്ടിരുന്നില്ല. ഭാര്യയോട് തനിക്ക് അഗാധമായ സ്‌നേഹമുണ്ടെന്നു കാണിക്കാനായി ഭര്‍ത്താവ് പ്രേമചാപല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ഭാര്യ അതു കണ്ടതായി ഭാവിച്ചില്ല. ഭര്‍ത്താവിന്റെ ശൃഗാരത്തോട് അനുഭാവം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഭര്‍ത്താവിനെ അപമാനിതനാക്കുന്ന പ്രസ്താവനയും യുവതി നടത്തി. അതിങ്ങനെ: 'നിങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവന്‍ ആണ്, എന്നാല്‍ എന്റെ പിതാവിന്റെ അല്‍ വലീഫ് എന്ന ഒട്ടകത്തിനോളം പ്രിയപ്പെട്ടതല്ല'. ഈ സമയം ഭാര്യയുടെ സഹോദരമാര്‍ അടുത്തുണ്ടായിരുന്നത് യുവാവിനെ വല്ലാതെ അപമാനിതനാക്കുകയും ചെയ്തു. എങ്കിലും, ഇതിനോടു പ്രതികരിക്കാതെ ഭര്‍ത്താവ് സംയമനം പാലിച്ചു.

വീട്ടിലേക്കുള്ള വഴി മധ്യേ 'അല്‍ വലീഫി'നെകുറിച്ചുള്ള പുകഴ്ത്തലും വര്‍ണ്ണനയുമായിരുന്നു യുവതിയുടെ സംസാരത്തിലുടനീളം. വലിയ വില ലഭിച്ചിട്ടും പിതാവ് അല്‍ വലീഫിനെ വില്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും പിതാവിന്റെ ഒട്ടകങ്ങളില്‍ ഏറ്റവും തലയെടുപ്പ് അവനാണെന്നുമൊക്കെയായി വീടെത്തുംവരെ യുവതി അല്‍ വലീഫിനെ പുകഴ്ത്തി. ഭാര്യയുടെ ഒട്ടക വര്‍ണനയില്‍ അസ്വസ്ഥനായെങ്കിലും ഭര്‍ത്താവ് അക്കാര്യം പുറത്തു കാണിച്ചില്ല. ഭാര്യ പറഞ്ഞതൊക്കെ മൂളി കേള്‍ക്കുക മാത്രം ചെയ്തു.
പിറ്റേ ദിവസം മരുഭൂമിയിലേക്ക് ഭാര്യയുമൊന്നിച്ച് യുവാവ് യാത്ര പുറപ്പെട്ടു. യാത്രക്കിടെ ഭാര്യയുടെ പിതാവിന്റെ ഒട്ടകാലയത്തിലും എത്തി. അവിടെ ഒട്ടകങ്ങള്‍ക്കിടയില്‍നിന്ന് അല്‍ വലീഫിനെ കാണിച്ചു തരാന്‍ യുവാവ് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ അല്‍ വലീഫിനെ കണ്ടപ്പോള്‍ മതിമറന്ന യുവതി തന്റെ ആരാധന തുറന്നു പ്രകടിപ്പിച്ചു. ഇതുകണ്ട് പ്രകോപിതനായ ഭര്‍ത്താവ് ഞാന്‍ നിന്നില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുകയാണെന്നും നീ നാല്‍ക്കാലിയാണെന്നും മനുഷ്യരോടൊപ്പം ജീവിക്കാന്‍ യോഗ്യയല്ലെന്നും പ്രഖ്യാപിച്ചു. നിനക്ക് താമസിക്കാന്‍ അനുയോജ്യമായ സ്ഥലം ഈ ഒട്ടകാലയമാണ്. ഇവിടെ അടുപ്പക്കാരനായ വലീഫിനൊപ്പം കഴിയാമെന്നും പറഞ്ഞ് യുവാവ് വിവാഹ മോചനം ആവര്‍ത്തിക്കുകയും സ്ഥലം വിടുകയുമായിരുന്നു.