• 22 Sep 2023
  • 03: 36 AM
Latest News arrow

സ്വദേശി വനിതകളെ വിവാഹം ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദി സ്വദേശിനികളും വിദേശി യുവാക്കളും തമ്മിലുള്ള വിവാഹം വര്‍ധിക്കുന്നു. നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ദിവസവും ഏഴ് വനിതകളെ വിദേശി യുവാക്കള്‍ വിവാഹം ചെയ്യുന്നുണ്ട്.

ഈ ഹിജ്‌റ വര്‍ഷം തുടങ്ങിയത് മുതല്‍ 1,114 സൗദി വനിതകളാണ് വിദേശി യുവാക്കളെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ കണക്ക് വര്‍ധിച്ചുവെങ്കിലും നിലവില്‍ സ്വദേശി വനിതക്ക് വിദേശി ഭര്‍ത്താവിലുണ്ടായ മക്കള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ വ്യവസ്ഥയില്ല. ഈ നടപടി പുനഃപരിശോധിക്കപ്പെടണമെന്ന് മനുഷ്യാവകാശ സംഘടനാ അംഗം ഡോ. സഹ്‌ല സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടു. വിദേശി വനിതയില്‍ സൗദി പൗരനുണ്ടായ മക്കള്‍ക്ക് പൗരത്വം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നേരത്തെയുള്ള സമീപനത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ലോകരാജ്യങ്ങളില്‍ മിക്കയിടങ്ങളിലും മാതാവിന്റെയോ പിതാവിന്റെയോ പൗരത്വം നല്‍കുന്നതിന് തടസ്സമില്ല. സൗദി വനിതകളുടെ മക്കള്‍ വിദേശികളെപ്പോലെ കഴിയേണ്ട അവസ്ഥ വേദനാജനകമാണെും ഡോ. സഹ്‌ല പറഞ്ഞു. രാജ്യത്ത് ഏറ്റവും ചുരുങ്ങിയത് അരലക്ഷം സൗദി വനിതകള്‍ക്കെങ്കിലും വിദേശി ഭര്‍ത്താക്കന്മാരില്‍ മക്കളുണ്ടെന്നതാണ് വാസ്തവം.
 
അതേസമയം, ദമ്പതിമാര്‍ക്കിടയില്‍ വിവാഹത്തിന് ശേഷം കുട്ടികളുണ്ടായിട്ടും അസ്വാരസ്യങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. നിലവില്‍ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട 269 കേസുകളും കൊച്ചുകുട്ടികളെ മാതാവ് കാണുന്നത് തടഞ്ഞ 141 കേസുകളും കുട്ടികള്‍ക്ക് ചെലവ് നല്‍കാത്ത 252 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനെ ധിക്കരിച്ച 66 കേസും ഭാര്യയെ ആദരിക്കാത്ത ഒമ്പത് കേസും കോടതിയിലെത്തി.

വര്‍ഷങ്ങളായി പീഡനം അനുഭവിക്കുമ്പോഴാണ് സ്ത്രീകള്‍ സൗദിയില്‍ നീതിപീഠത്തിന് മുന്നിലേക്കെത്തുന്നതെന്ന് ഡോ. സഹ്‌ല സൈനുല്‍ ആബിദീന്‍ പറഞ്ഞു. കൊച്ചുകുട്ടികളെ കാണാന്‍ മാതാവിനെ അയക്കാതിരിക്കുന്ന കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിന്റെ വാസസ്ഥലത്ത് നിന്ന് പരാതി പറയാന്‍ സാധിക്കാതെ സ്വന്തം വീടുകളില്‍ എത്തുമ്പോള്‍ മാത്രമാണ് ചെലവിന് നല്‍കാതെ പട്ടിണിക്കിട്ടതിന്റെ പരാതി പറയാന്‍ സ്ത്രീക്ക് സാധിക്കുന്നതെും അവര്‍ വിശദീകരിച്ചു. ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ നീതിന്യായ വകുപ്പ് ആസൂത്രിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.