• 23 Sep 2023
  • 03: 04 AM
Latest News arrow

അല്‍ ഹസയില്‍ അമേരിക്കന്‍ പൗരനുനേരെ വെടിവെപ്പ്

ദമാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ അമേരിക്കക്കാര്‍ സഞ്ചരിച്ച കാറിനു നേരെ വെടിവെപ്പ്. അജ്ഞാത സംഘത്തിന്റെ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സലാഹുദ്ദീന്‍ അല്‍ അയ്യൂബി റോഡിലാണ് സംഭവമെന്ന് കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു. അമേരിക്കന്‍ പൗരന്റെ പരിക്ക് സാരമുളളതല്ല. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ അമേരിക്കന്‍ സൈനിക നടപടിയില്‍ സെ്തംബറില്‍ സൗദി പങ്കാളിയായശേഷം രാജ്യത്ത് വിദേശികള്‍ക്കെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ ഡെന്‍മാര്‍ക്ക് സ്വദേശിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച മൂന്നു ഐഎസ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുമുന്‍പ് ദെഹ്‌റാനില്‍ കാനഡക്കാരനും ആക്രമണത്തിനിരയായി. ഒരു ഷോപ്പിങ് മാളില്‍വെച്ച് അക്രമി ഇയാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഐഎസിനെതിരായ സൈനിക നീക്കത്തില്‍ കാനഡായും ഡെന്‍മാര്‍ക്കും പങ്കാളികളാണ്.
നവംബറില്‍ റിയാദില്‍ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രതിരോധ കരാര്‍ കമ്പനിയിലെ അമേരിക്കക്കാനായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നവംബറില്‍ കിഴക്കന്‍ പ്രവിശ്യയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് ഷിയ വിശ്വാസികളെയും ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അശൂറാ ആചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ അക്രമണവുമായി ബന്ധപ്പെട്ട് 77 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2003-2007 കാലഘട്ടത്തില്‍ അല്‍ ഖ്വയ്ദ ആക്രമണത്തില്‍ നിരവധി വിദേശികള്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ശൈലി തന്നെയാണ് ഐഎസ് തീവ്രവാദികളും പിന്‍തുടരുന്നതെന്നാണ് ആക്രമണങ്ങള്‍ നല്‍കുന്ന സൂചന.
അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കാന്‍ ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സൗദി സന്ദര്‍ശിച്ചിരുന്നു.