• 22 Sep 2023
  • 03: 15 AM
Latest News arrow

മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ നാലു മാസത്തിനിടെ 14 ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ മയക്കുമരുന്ന് കടത്ത്, വിതരണ കേസുകളില്‍ നാലു മാസത്തിനിടെ 14 ഇന്ത്യക്കാര്‍ അറസ്റ്റിലായി. ഇന്ത്യക്കാരടക്കം മയക്കുമരുന്ന് കേസുകളില്‍ നാലു മാസത്തിനിടെ 928 പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.
പിടിയിലായവരില്‍ 318 പേര്‍ സൗദികളാണ്. അവശേഷിക്കുന്ന 610 പേര്‍ 33 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. 239 യെമനികളും ഒമ്പതു എരിത്രിയക്കാരും 20 സുഡാനികളും 30 ബംഗ്ലാദേശുകാരും 13 ഫിലിപ്പൈന്‍സുകാരും 50 പാക്കിസ്ഥാനികളും 19 ഫലസ്തീന്‍കാരും നാലു മൊറോക്കൊക്കാരും ഏഴു നൈജീരിയക്കാരും ഒമ്പതു ജോര്‍ദാനികളും 26 സോമാലിയക്കാരും എട്ടു ഛാഢുകാരും ഏഴു ശ്രീലങ്കക്കാരും മൂന്നു മാലിക്കാരും നാലു ബര്‍മക്കാരും പത്ത് അഫ്ഗാനികളും മൂന്നു മ്യാന്മര്‍ സ്വദേശികളും കുടിയേറ്റ ഗോത്രക്കാരായ രണ്ടു പേരും ബഹ്‌റൈന്‍, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഇതില്‍ ഉള്‍പ്പെടും.

അതിര്‍ത്തികളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിന്റെ ഫലമായി രാജ്യത്തേക്ക് കടത്തുന്ന മയക്കുമരുന്നുകളുടെ അളവ് വലിയ തോതില്‍ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് ഭീകര സംഘടനകള്‍ മയക്കുമരുന്നു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വക്താവ് പറഞ്ഞു.

ഔദ്യോഗിക രേഖകളും, തങ്ങള്‍ അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രീകരിച്ച് ക്ലിപ്പിംഗുകള്‍ പുറത്തുവിടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഇരട്ട വിചാരണ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് അവര്‍ക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്ന് വിചാരണക്കായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോക്ക് കൈമാറും. ശരീഅത്ത് കോടതി ശിക്ഷ പ്രഖ്യാപിച്ച ശേഷം കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതിന് ഇത്തരക്കാരെ സൈനിക വിചാരണക്കും വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുനിയമം, മതമൂല്യങ്ങള്‍, പൊതു സംസ്‌കാരം, വ്യക്തികളുടെ സ്വകാര്യത എന്നിവയെ ബാധിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നത് സൈബര്‍ ക്രൈം നിയമത്തിലെ ആറാം വകുപ്പ് അനുസരിച്ച് ഗുരുതര കുറ്റകൃത്യമാണ്. ഇതനുസരിച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കേണ്ടത് നിര്‍ബന്ധമാണെന്ന് വക്താവ് പറഞ്ഞു.