• 22 Sep 2023
  • 03: 06 AM
Latest News arrow

ഒമാനില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ചാ ശ്രമം; പ്രതികളിലൊരാള്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സലാലയില്‍ തൃശ്ശൂര്‍ സ്വദേശിയെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ചാ ശ്രമം. പൊലീസിനെ കണ്ടു രക്ഷപെടാന്‍ കെട്ടിടത്തില്‍നിന്നു ചാടിയ മലയാളികളായ പ്രതികളിലൊരാള്‍ മരിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. താമസ സ്ഥലം വളഞ്ഞ പൊലീസിനെ കണ്ട് കെട്ടിടത്തില്‍നിന്ന് ചാടിയ കൊച്ചി സ്വദേശി സമീറാ(32)ണ് മരിച്ചത്. മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി സനല്‍ കുമാറിനെ സലാല വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് രക്ഷപ്പെടാനായി എത്തിയതായിരുന്നു ഇയാള്‍.

തൃശൂര്‍ മാള സ്വദേശി വാമദേവനെയും കുടുംബത്തെയുമാണ് ഒന്നര ദിവസത്തോളം പ്രതികള്‍ ബന്ധിയാക്കി കവര്‍ച്ചക്ക് ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് പ്രതികള്‍ വീട്ടിലെത്തി വാമദേവനെയും ഭാര്യ ശുഭയെയും കെട്ടിയിട്ടത്. പ്രതികളുടെ ആക്രമണത്തില്‍ ശുഭക്ക് സാരമായി പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍, വന്‍ തുകയുടെ ഒമാനി റിയാല്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ പെട്ടിയിലാക്കി പ്രതികള്‍ രക്ഷപ്പെട്ടു. പോകുന്നതിനിടെ പ്രതികള്‍ കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് പോകുന്ന കാര്യം സംസാരിച്ചത് വാമദേവന്‍ കേട്ടിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ട് കൈയിലെ കെട്ടഴിച്ച വാമദേവന്‍ ഉടന്‍ സമീപത്തു താമസിക്കുന്ന സഹോദരനെയും പൊലീസിനെയും വിവരമറിയിച്ചു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് വൈകിട്ടോടെ പ്രതികളുടെ താമസ സ്ഥലം കണ്ടെത്തി വളഞ്ഞു. അപ്പോഴേക്കും സനല്‍ കുമാര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഫഌറ്റിലുണ്ടായിരുന്ന സമീര്‍ പൊലീസിനെ കണ്ട് ഭയന്ന് പിന്‍ഭാഗത്തെ ജനല്‍ വഴി പുറത്തേക്ക് ചാടി. വീഴ്ചയില്‍ തല നിലത്തടിച്ചാണ് മരണം.

കവര്‍ച്ചകാരില്‍നിന്നും പരിക്കേറ്റ ശുഭയെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കവര്‍ച്ചക്കിരയായവരെയും പ്രതികളെയും കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമീപ കാലത്തായി പ്രദേശത്തുള്ള പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിക്കുന്നതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.