• 23 Sep 2023
  • 03: 15 AM
Latest News arrow

വിദേശികള്‍ വാടക മുറി പങ്കുവെക്കുന്നത് ഒമാനില്‍ തടയുന്നു

മസ്‌കത്ത്: ഒമാനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വാടക മുറികള്‍ പങ്കുവെക്കുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ മുറി പങ്കുവെച്ചു താമസിക്കുന്ന അവിദഗ്ധ തൊഴിലാളികളെയും പൂര്‍ണ വൈഗദ്ധ്യം ഇല്ലാത്തവരെയും ഒഴിപ്പിക്കാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഇക്കാര്യത്തില്‍ സ്ത്രീകളെന്നോ, പുരുഷന്‍മാരെന്നോ ഉള്ള പരിഗണന നല്‍കില്ല.

ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,  ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്ക് പുതിയ വ്യവസ്ഥയില്‍ ഇളവുണ്ട്. ഇതുപ്രകാരം, വില്ലകളിലെ താമസം പങ്കുവെക്കാം. എന്നാല്‍, ഒരാള്‍ക്ക് ഒരു മുറി എന്ന നിലക്കാകണം ഷെയറിംഗ്. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് ബഹുനില കെട്ടിടങ്ങളിലെ ഫഌറ്റുകള്‍ വാടകക്കെടുത്തു ഷെയര്‍ ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍, അപാര്‍ട്‌മെന്റ് ഫഌറ്റുകളില്‍ ഒരു മുറിയില്‍ രണ്ടുപേരേ താമസിക്കാവൂ എന്നാണ് വ്യവസ്ഥ.

വൈദഗ്ധ്യമുള്ളവരെയോ, അല്ലാത്തവരെയോ സ്ത്രീകളേയോ ഒരേ ഫഌറ്റിലോ വില്ലയിലോ ഒരുമിച്ചു താമസിക്കാന്‍ അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ അനുസരിക്കാത്ത താമസ കരാറുകള്‍ മുനിസിപ്പാലിറ്റി പുതുക്കി നല്‍കില്ല. കരാര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളമോ വൈദ്യുതിയോ ലഭിക്കില്ല. താമസക്കാര്‍ക്ക് സ്വമേധയാ താമസമൊഴിയേണ്ടിവരും. ഈ രീതിയാണ് മുനിസിപ്പാലിറ്റി ആവിഷ്‌കരിച്ചത്.

താമസ സ്ഥലം ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. താമസത്തിനെന്ന പേരില്‍ വാടകക്ക് മുറിയെടുത്ത് അവിടം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. താമസ സ്ഥലം ബക്കാലകളിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്‌റ്റോറായി ഉപയോഗിക്കുന്ന നിരവധി സംഭവങ്ങളുണ്ട്് ഈ സാഹചര്യത്തിലാണ് ഇതിനെതിരെ പുതിയ വ്യവസ്ഥ കൊണ്ടുവന്നത്.
പൂര്‍ണ വൈദഗ്ധ്യം ഇല്ലാത്ത തൊഴിലാളികള്‍ക്കും വൈദഗ്ധ്യം ഉള്ളവര്‍ക്കും ഇനി കരാര്‍ പുതുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ബിരുദ തലം വൈദഗ്ധ്യത്തിന്റെയും ഡിപ്ലോമ പൂര്‍ണ വൈദഗ്ധ്യം ഇല്ലാത്തതിന്റെയും അളവുകോലായാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.

അതേസമയം, തൊഴിലാളികള്‍ കുടുംബത്തെ കൂടെ താമസിപ്പിക്കുന്നത് സംബന്ധിച്ച് പുതിയ വ്യവസ്ഥയില്‍ അവ്യക്തതയുണ്ട്. പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ 600 ഒമാന്‍ റിയാല്‍ വരെ ശമ്പളം വാങ്ങി കുടുംബത്തെ ഒമാനില്‍ കൊണ്ടുവന്നു താമസിക്കുന്നുണ്ട്. ഇവരുടെ കാര്യത്തില്‍  എങ്ങനെയായിരിക്കും പുതിയ വ്യവസ്ഥ ഇടപെടുക എത് വ്യക്തമല്ല.

കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും അവിവാഹിതരായ വിദേശ തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനായി മസ്‌കത്ത് മുനിസിപ്പാലിറ്റി പദ്ധതിയാരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി മാബല, ബുയെഷര്‍, അമേരത് എന്നിവടങ്ങളില്‍ ബാച്ചിലര്‍ റെസിഡന്‍സ്യല്‍ അപാര്‍ട്‌മെന്റ് സ്ഥാപിക്കാനാണ് നീക്കം. ഇതിന് നടപടികള്‍ ആയിട്ടുണ്ട്.

തലസ്ഥാനമായ മസ്‌കത്തിലെ വര്‍ധിച്ച വാടക കാരണമാണ് പ്രവാസികള്‍ താമസ സ്ഥലം പങ്കുവെക്കുന്നത്. ഒരു മുറി രണ്ടു മുതല്‍ നാലുവരെ പേര്‍ പങ്കുവെക്കാറുണ്ട്. പലയിടത്തും ഇതില്‍ കൂടുതല്‍ താമസക്കാര്‍ കണ്ടുവരുന്നുണ്ട്. എല്ലാ രാജ്യക്കാരും വാടക മുറികള്‍ പങ്കുവെക്കുന്നുണ്ട്. കുടുംബങ്ങളും ഷെയറിംഗ് അക്കമഡേഷന്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ ഇതെല്ലാം അവസാനിപ്പിക്കുന്ന പ്രഖ്യാപനം പ്രവാസി സമൂഹത്തിന് തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. ഇവര്‍ക്ക് ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതേസമയം, പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത് മസ്‌കത്തില്‍ വാടക കുറയാന്‍ കാരണമായതായി റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു.