• 10 Jun 2023
  • 04: 13 PM
Latest News arrow

യുഎഇ ഇന്ത്യക്കാര്‍ അയച്ച പണം ഇത്തവണ റെക്കോഡ്

ദുബായ്: യുഎഇയില്‍നിന്നും കഴിഞ്ഞവര്‍ഷം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അയച്ച പണം റക്കോഡാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയച്ചതില്‍  15 ശതമാനത്തിന്റെ വര്‍ധനയാണ് 2014 ല്‍ കണ്ടത്. ഡോളറുമായുള്ള ഇടപാടില്‍ ഏഷ്യന്‍ കറന്‍സികള്‍ക്കുണ്ടായ ഇടിവ് യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കുതിച്ചുയര്‍ത്തിയതാണ് പണമൊഴുക്ക് വര്‍ധിപ്പിച്ചത്. 

  യുഎഇയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേക്കായിരുന്നു. യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ കറന്‍സിക്കുണ്ടായ കനത്ത ഇടിവായിരുന്നു ഇതിനുകാരണം. ഒരു ദിര്‍ഹത്തിന് കൂടുതല്‍ രൂപ ലഭിക്കും എന്ന അവസ്ഥയുണ്ടായി.പാക്കിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേക്കും വന്‍തോതില്‍ പണമൊഴുകി.
 യുഎഇയില്‍നിന്നും ഈ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് 2013 ലും 2014ലും എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ധിച്ചതായി മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഏറ്റവും മൂല്യത്തകര്‍ച്ചയാണ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യയുള്‍പ്പെടെ ചില ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികള്‍ക്കുണ്ടായത്. ചില മാസങ്ങളില്‍ ഇത്  വളരെ വര്‍ധിച്ചു. ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ള യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും ഈ രാജ്യങ്ങളുടെ കറന്‍സിയുമായുള്ള വിനിമയത്തില്‍ സ്വാഭാവികമായി ഉയര്‍ന്നു. പ്രവാസികള്‍, പ്രധാനമായും മധ്യവര്‍ഗവും അതിനു മുകളിലുള്ളവരുമാണ് ഇത്തരം അവസരം വിനിയോഗിച്ച് അവരവരുടെ നാടുകളിലേക്ക് കൂടുതല്‍  പണമയച്ചത്. 

  ഒന്നിടവിട്ട മാസങ്ങളില്‍ രൂപക്ക് മൂല്യത്തകര്‍ച്ച വന്നതോടെ ഏതാണ്ട് വര്‍ഷത്തില്‍ പകുതിയും പണമൊഴുക്കുണ്ടായി. മണി എക്‌സ്‌ചേഞ്ചുകള്‍ക്കും മികച്ച പ്രവര്‍ത്തനമായിരുന്നു പോയ വര്‍ഷങ്ങളില്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴുന്നതിനനുസരിച്ച് ഗള്‍ഫ് എക്‌സ്‌ചേഞ്ചുകളില്‍ നീണ്ട ക്യൂവും കണ്ടു. എന്നാല്‍, കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഇതു മുതലെടുക്കാനായില്ല. എല്ലാ മാസവും കൃത്യ സമയത്ത് ചെറിയ വരുമാനം നാട്ടിലേക്ക് അയക്കാന്‍ നിര്‍ബന്ധിതരായവരാണ് ഇക്കൂട്ടര്‍. അതിനാല്‍ വിനിമയ നിരക്കിലെ ചാഞ്ചാട്ടം കാത്തിരിക്കാന്‍ അവര്‍ക്കാകില്ല.

 വികസ്വര രാജ്യങ്ങളിലേക്ക് 2014 ല്‍ 43500 കോടി  ഡോളറിന്റെ പണമൊഴുക്ക് ഉണ്ടാകുമെന്ന് ലോക ബാങ്ക് പ്രവചിച്ചിരുന്നു. 2013 നേക്കാളും അഞ്ചു ശതമാനത്തിന്റെ വര്‍ധന. ഇന്ത്യയാണ് പണം സ്വീകരിക്കുന്ന  രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.  ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം വരുന്നത് ഗള്‍ഫ് മേഖലയില്‍നിന്നുമാണെന്നും റിപ്പോര്‍ട്ട'് വ്യക്തമാക്കി. 110 രാജ്യങ്ങളിലായി 1 കോടി 40 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇവര്‍ 7100 കോടി   ഡോളര്‍ നാട്ടിലേക്കയക്കുന്നു എന്നായിരുന്നു ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് .

രണ്ടാം സ്ഥനത്ത് ചൈനയാണ്6400കോടി  ഡോളര്‍. ഫിലിപ്പെന്‍സ്2800, മെക്‌സിക്കോ2400, നൈജീരിയ2100, ഈജിപ്ത്1800, പാക്കിസ്ഥാന്‍1700, ബംഗ്ലാദേശ്1500, വിയറ്റ്‌നാം1100, യുക്രൈന്‍900 കോടി  ഡോളര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന പണം.

2015 തുടക്കത്തിലും ഇന്ത്യന്‍ രൂപക്കുണ്ടായ ഇടിവ് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെടുത്തിയിരുന്നു. അതേസമയം, യുഎഇയിലെ ഇന്ത്യക്കാരില്‍ ഏതാണ്ട് വലിയൊരു ഭാഗം മലയാളികളായതിനാല്‍ പണം കൂടുതലെത്തിയത് കേരളത്തിലാണെന്ന്  പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നു.